2013, ഒക്‌ടോബർ 23, ബുധനാഴ്‌ച
...ആപ്പീസുപെണ്ണുങ്ങൾ...
കള്ളിറങ്ങുമ്പോൾ,
തപ്പിത്തടവി
തടുത്തുകൂട്ടാനൊരുങ്ങുന്ന
കെട്ടിയവനോട്,
"ആക്കുന്നേൽ ആക്ക്
ആപ്പീസിൽ പോണം.."
കരച്ചിൽ കേട്ടാണ്
ഒരോ ദിനവും
വെളുപ്പിന്,
ആപ്പിളകിയ
കട്ടിലിന്റേത്...
കാര്യം കഴിഞ്ഞ്
കള്ളൻ നീക്കുമ്പോൾ
കതകിന്റേത്..
പല്ലിലുരഞ്ഞമരുന്ന
ഉമിക്കരിയുടേത്...
കിണറ്റുകരയിൽ
കപ്പിയുടെ പാഴാങ്കം...
അണ്ടിക്കറപുരണ്ട
കൈവിരലുകളുരുട്ടിയ-
തുണ്ണാൻ മടിച്ച്
ഓക്കാനിക്കുന്ന
കുഞ്ഞിനേ നോക്കി
തലയിൽ തല്ലി
തന്നത്താൻ പ്രാകി
ആപ്പീസുപെണ്ണുങ്ങളുടെ
ജീവിതം...
ഏഴേമുക്കാലിനിറങ്ങിയോടി
കണിശക്കാരൻ
വാച്ചറുകൊച്ചാട്ടനോട്
വഴുവഴുക്കൻ ചിരിചിരിച്ച്
അടുത്തിരിയ്ക്കുന്നവളോട്
കുശലം പറയുന്ന
തല്ലും,പാസും, പീലിങ്ങും...
ശനിയാഴ്ച പിരിയുമ്പോഴേ
ചിരിവിരിയാറുള്ളൂ..
കിട്ടിയതിൽ പങ്ക്
ചിട്ടിക്ക് കൊടുത്ത്
കൊച്ചുങ്ങൾക്ക്
പലഹാരം വാങ്ങി
പത്തുരൂപയ്ക്ക് മത്തിവാങ്ങി
പറ്റമ്പറ്റമായി
നീങ്ങുന്ന
പെണ്ണാപ്പീസറമ്മാർ...!!!!!