2011, ജൂൺ 5, ഞായറാഴ്‌ച

...ഹരിത വിപ്ലവം....

വിത്ത്
വിതച്ചവന്റെ കയ്യിലെ
വിയർപ്പിന്റെ വിപ്ലവം നുണഞ്ഞ്

നനഞ്ഞമണ്ണിന്റെ
സാന്ത്വന സ്പർശത്തിൽ
പലതും മറക്കാനും
ക്ഷമിക്കാനും ശ്രമിച്ച്
പൂണ്ട് കിടക്കുമ്പോൾ

തായ്ചെടിയുടെ തലയറുത്തതും
തറയിലിട്ട് ചവിട്ടി മെതിച്ചതും
പൊരിവെയിലിൽ ഉണക്കാനിട്ടതുമെല്ലാം
ഓർമ്മകളിൽ നിന്നും ഇഴഞ്ഞിറങ്ങും.

അപ്പോൾ
തനിയ്ക്ക്നേരേ ചൂണ്ടിയ
ഒറ്റ വിരല്പച്ചയിൽ
പ്രതിഷേധത്തിന്റെ
മുനകൂർത്ത നോട്ടംകണ്ട്
ആകാശം പകയ്ക്കും.

എന്നിട്ട്
വേരുകൾകൊണ്ട് മണ്ണിനെ
പൂണ്ടടക്കം പുണർന്ന്
ഇനി നിന്നെ പിരിയില്ലെന്ന്
പ്രതിജ്ഞയെടുക്കും.

പിന്നെ
അടുത്തും അകലെയുമായി
തനിക്കു ചുറ്റിനും
മുളച്ചുപൊന്തിയ സമരവീര്യം കണ്ട്
കോൾമയിർ കൊള്ളും.

ശേഷം
ഒരൊറ്റമനസ്സോടെ
ഒരേ വചസ്സോടെ
വളർന്നു പൊന്തും
പ്രതീക്ഷകൾ പൂക്കും,കായ്ക്കും

അവസാനം
........?

.....മുയൽ.....

മൂന്നു കൊമ്പുള്ള എന്റെ മുയലിനെ
എന്ത് പേര്‌ വിളിക്കാം....?

തൊട്ടാലലിഞ്ഞു പോകുന്ന
മഞ്ഞിന്റെ രോമമുണ്ടതിന്‌.
ഉയർന്നു ചാടുമ്പോൾ
കുതിരയുടെ ചിനപ്പുമുണ്ട്.

പച്ചപ്പ് കാണുമ്പോൾ
പകപ്പുള്ള കണ്ണുകളിൽ
ഇന്നലെകളുടെ നിലാവെട്ടം പരക്കും.

തഴുകുന്ന കയ്യിനുതാഴെ
പതിഞ്ഞു കിടക്കുമ്പോൾ
ഉടുക്ക് കേട്ട് ഭയപ്പെടാത്ത ഉള്ളിൽ
നൂല്മഴയുടെ നിശബ്ദത.

എങ്കിലും അടിക്കാടനങ്ങുമ്പോൾ
വെയിലുണക്കി ചിതറിച്ച വിത്തുപോലെ
കുതറിയോടാറുണ്ട്.

തിരഞ്ഞു ചെല്ലുമ്പോൾ
ഒരു ചൂരുമാത്രം ബാക്കിയാക്കി
ഏതുമാളത്തിലാണ്‌ അതൊളിച്ചത്...?