2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

....ഉമ്മറം....




സന്ധ്യയ്ക്ക്,
തെക്കേ മൂലയ്ക്ക് കിഴക്ക് നോക്കിയെരിയുന്ന
നിലവിളക്കിനരികിൽ
പല്ലികൾ പ്രാർത്ഥനാപൂർവ്വം
വന്നിരിയ്ക്കും..

അന്നത്തെ രാത്രിയെങ്കിലും
കല്ലുകടിക്കാതിരിയ്ക്കാൻ
അമ്മ മുറവുമായി ഉമ്മറത്തുണ്ടാവും....

അന്നു പഠിച്ചതൊക്കെ ഉറക്കെ വായിച്ച് ഞാൻ
നന്നായി പഠിക്കുന്നുണ്ടെന്ന്
നാട്ടാരേ അറിയിക്കും...

ചേച്ചിമാർ തമ്മിൽ തെറ്റി രണ്ട് ധ്രുവങ്ങളായി
അന്യോന്യം കുറ്റം പറഞ്ഞ്
അവിടെയുണ്ടാവും...
അച്ഛന്റെ ഒച്ച ദൂരെയെങ്ങാനും കേട്ടാൽ
മുറ്റത്ത് മയങ്ങുന്ന ചെമ്പൻ പട്ടി
വാലാട്ടി ഓടിച്ചെല്ലും....

അമ്പിളിക്കലനോക്കി ആരെയോ സ്വപ്നംകാണുന്ന
വല്ല്യേച്ചിയെ അമ്മ ശാസിക്കുമ്പോൾ
കൊച്ചേച്ചി ചിരിച്ചോടും...

ഞങ്ങളെല്ലാം ഉണ്ട്, ഉറങ്ങാൻ കിടന്നാലും
അമ്മമാത്രം ഉമ്മറത്ത് ചൂലിന്
ഈർക്കിൽ ചീകും..

അന്നേരം,
അമ്മയ്ക്ക് കൂട്ടായി നിലാവ് മാത്രം
ഉമ്മറത്തുണ്ടാവും.....