2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

സയനൈഡ്

നീയുരുക്കിയപൊന്നിന്‌
മാറ്റേറെയെന്ന്കുശുമ്പുപറഞ്ഞവർ
നീ കൊഴിഞ്ഞുകിടന്നതെരുവിൽ,
നിന്നെകാണാത്തകണ്ണുകൾ
നിന്റെ ശവപ്പെട്ടിചുമക്കാൻ
തിക്കിതിരക്കുമ്പോൾ

ആകാശത്ത്
ചരിത്രം പടച്ചവിരലുകളാൽ
മുടികോതി നീനിൽക്കുന്നു..

ആചാരവെടിയെന്നപേരിൽ
നിന്റെയാത്മാവിനെക്കൂടി
ചുട്ടുവീഴത്താൻശ്രമിക്കുമ്പോൾ
അന്തരിച്ചിട്ടുംഅസ്തമിക്കാത്ത
കാവ്യസൂര്യന്റെ തപംതണുപ്പിക്കാനാവും
അവർ നിന്നെഅഞ്ചുനാൾ
ഫ്രീസറിൽ വച്ചത്


കള്ളിൽ മുങ്ങി
കവിതയുടെമുത്തുവാരിയ
കറുത്തദ്രാവിഡാ..
നിന്റെയാത്മാവ്
ബലിച്ചോറുതിന്നാൻ
കാകനായ്അവതരിക്കില്ല

കവികല്പവൃക്ഷങ്ങളിൽ
ദുരനുഭവങ്ങളുടെ
കാളത്തുടയെല്ലിനാൽ
താഢനമേറ്റ്
പരാജയത്തിന്റെ
തിരുമുറിവുകളിൽ നിന്നും
ഊറുന്ന കയ്ക്കുന്ന
കവിതനീരിന്റെലഹരിനുണയാൻ
കരിവണ്ടായ്നീ വരും

അന്ന്
പ്രണയികൾ നിന്നേ
വാഴ്ത്തപ്പെട്ടവനെന്ന്സ്തുതിക്കും
നിന്റെ സഖിഗ്രീഷ്മം
തിളയ്ക്കുന്നപകലുകൾ
നിനക്കായ്കാത്തുവയ്ക്കും
സിരകളിൽ കവിതയുള്ളവർ
നിന്റെ നാവേറ് പാടും

അതുവരെ
നിനക്കുവേണ്ടിഈ വിഷം
ഞാൻ കുടിച്ചുകൊണ്ടേയിരിക്കും
ഞാനും നിന്റെകൂട്ടുകാരനാവുന്നത് വരെ...

2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

മുത്തശ്ശിതെങ്ങ്

തെക്കേമുറ്റത്ത്
തടം നിറയെവളവുമായി
നനവുവറ്റാത്ത മണ്ണിൽ
എന്റെ മുത്തശ്ശി...


മൂന്ന് പതിറ്റാണ്ടിന്റെ
മൂപ്പെത്തിയ പൊക്കത്തിൽ
കരിയ്ക്കും,വെള്ളക്കയും
അടർത്താൻപാകമായതും....


മുത്തശ്ശന്റെ ''പാറോതി''....
ശേലുള്ളവളെന്നും
സ്നേഹമുള്ളവളെന്നും
ചാണകം മെഴുകിയ
തറയിലെ തപസ്സിൽ
ആത്മഗതം ശരീരിയാകും....


കള്ളുമൂക്കുന്ന
കാളരാത്രികളിൽ
പലരോടുള്ള പരിഭവം
തെറിമുതൽ
പാഴാങ്കംവരെയുള്ള
പലവിതാനങ്ങളിൽ
മറുപടിതേടാതെ
പറയുവാനൊരാശ്രയം.....


''ഇട്ടേച്ച്പോയല്ലോടീ
കഴുവെറടാമോളേ''...
എന്ന കുറ്റപ്പെടുത്തലിന്‌
പച്ചോലയാട്ടി
മറുപടിചൊല്ലിയെന്ന്
വെറുതേ ആശിക്കും.....


വഴിയളന്നുള്ള
വരവുകാണുമ്പോൾ
തലയിളക്കി
കാറ്റിലാടുന്നത്
മുടിയഴിച്ചുള്ള
പഴയകോപത്തോട്
സമംചേർക്കും....


കൊതവെട്ടിയ മൂപ്പരെ
ചെവിപൊട്ടുംവരെ
തെറിപറഞ്ഞിട്ട്
മുറിവായിൽ പച്ചമണ്ണ്
കണ്ണീരിൽചാലിച്ച് തേച്ചത്
ഇന്നുമെന്റെ കൺമുന്നിലുണ്ട്....


പൊരുളറിയാത്തൊരാ-
ത്മബന്ധമെന്ന്
ചെറുവാചകത്തിൽ
ഉപന്യസിച്ചാൽ
തെറ്റെന്ന് സമർത്ഥിക്കാൻ
ഇന്ന് മുത്തശ്ശനുമില്ല...


വിരഹംകൊണ്ട്
വേലികെട്ടി
പ്രണയംകൊണ്ട്
നനയ്ക്കുവാനാളില്ലാതെ
എള്ളിനും ചേമ്പിനുമൊപ്പം
പട്ടുപോയൊരു
പട്ടടതെങ്ങായിമാറി
എന്റെ മുത്തശ്ശനും....

തിരികെവരാത്തവർ

പിതൃക്കൾക്ക്
ശ്രാദ്ധമൂട്ടാൻ
പുഴതേടിപ്പോയ
അച്ഛൻ.............



കിണറാഴം
വിഷാദത്തിന്ന്
മരുന്നാക്കിയ
മുത്തശ്ശി............



എതിർപാട്ടിൽ
ശ്രുതിചേർന്നില്ലെന്ന്
പിണങ്ങിപറന്ന
കുയിൽ................




ഓണപ്പൂവ്
തേടിപോവുമ്പോൾ
കാമപാമ്പ്
കൊത്തിമരിച്ച
കുഞ്ഞുപെങ്ങൾ



കുട്ടിനിക്കർമുഴപ്പിച്ച
കഴ്ച്ചയ്ക്കൊപ്പം
വിട്ടെറിഞ്ഞ്പോയ
ബാല്യം.............


അരച്ചാൺ ചരടിന്റെ
അപ്പുറത്തേക്ക്
അലങ്കരിച്ചകാറിൽ പോയ
കാമുകി.........................


ടിപ്പർക്കണ്ണുകൾക്ക്
ഇടയിലേക്ക്
ബിവറേജടയ്ക്കും മുൻപ്
ബൈക്കുമായ് പോയ
കൂട്ടുകാരൻ.............

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

അനുയോജ്യമായ ചിഹ്നങ്ങൾ ചേർത്തു വായിക്കുക

(1)ഇരുട്ടിവെളുക്കുംവരെ
ചുമച്ചുതുപ്പുന്ന
അച്ഛനുള്ളപ്പോൾ
വളർത്തുപട്ടിയ്ക്ക്
വിഷം കൊടുത്താലെന്താ



(2)അനിയത്തിയുടെ
അവിഹിത ഗർഭത്തെ
അനുഭവങ്ങളുടെ
തീച്ചൂളയെന്ന്
കൊണ്ടാടുന്നൊരു
കവിയുണ്ടത്രേ


(3)അരയ്ക്കാനൊരുതേങ്ങയ്ക്കോ
ഉടുക്കാനൊരുമുണ്ടിനോ
വീമ്പില്ലാത്തവന്റെ ഭാര്യ
ഇരുട്ടത്ത് അടുക്കളപ്പുറത്ത്
അരിക്കാശിനുവേണ്ടി


(4)മലപ്പുറത്തൊരുകാക്ക
മലർന്നുപറന്നത്രേ
ബിസിനസ് ക്ലാസിൽ
ടിക്കറ്റെടുത്തതിന്റെ ഗുണം


(5)വിശക്കുന്നവന്റെ വയറ്റിലേ
വിരശല്യമുണ്ടാവൂ


(6)കറവ വറ്റിയപയ്യിനെ
അറവുശാലയിൽ തള്ളാം
കവിത വറ്റിയ കവിയേയോ


പ്രണയമേ

പ്രണയമേ...എന്നെ ഒറ്റയാനാക്കി നീ..
പതിതനെന്നേ വ്യാമോഹിയാക്കി നീ..
ഇരുളിലിടറുന്ന റാന്തല്‍ ത്തിരിയിലെന്‍
കരളുരുക്കി കളിപ്പാട്ടമാക്കി നീ.....

പ്രണയമേ...നിന്റെ നീലരക്തത്തിലെന്‍
കവനതൂലിക മുക്കിക്കുറിക്കുമീ
വരികളില്‍ എന്റെ നോവിന്റെ കല്പനാ
പ്രളയമുണ്ടായിരുന്നാല്‍ പൊറുക്കുക...

പ്രണയമേ...എന്റെബോധോപബോധത്തിൽ
കവിതപെയ്യും കിനാവുവിതാനിച്ച്
പലരിലൊരുവനായ് ജീവിച്ചൊരെന്നെനീ
പകലുമുണരാത്ത സ്വപ്നാടകനാക്കി..

പ്രണയമേ...എത്രയോദ്ധാക്കളേ നിന്റെ
മധുരമൂറും കറുപ്പില്‍ മയക്കി നീ..
കടലുനീന്തിക്കടക്കാനുറച്ചവര്‍
കപടനാടകമാടിത്തളർന്നുപോയ്

പ്രണയമേ... എന്റെ ചിന്താസരണിയിൽ
ശലഭവര്‍ണ്ണങ്ങള്‍ ചാലിച്ചുചേര്‍ത്തെന്നെ
വ്യതിഥകാമം കരയിച്ച വിഡ്ഡിയാം
കഴുതയാക്കി നീ.. കാമുകനാക്കി നീ..

പ്രണയമേ...എന്റെ പഞ്ചേന്ത്രിയങ്ങളേ
പ്രതികരിക്കാത്ത പ്രതിഭാസമാക്കിയെൻ
ചപലമോഹങ്ങള്‍ പേറും മനസ്സിനെ
വിരഹനോവിന്‍ ഉമിത്തീയില്‍ നീറ്റിനീ..

പ്രണയമേ... നിന്റെ കാല്‍ തൊട്ടുകുമ്പിടാം
ഇനിയുമെന്നേ നീ കൊല്ലാതെകൊല്ലല്ലേ...
ഇനിയെനിക്കൊന്നുറങ്ങണം ശാന്തമായ്
ഇടയിലെന്നെ ഉണർത്തല്ലെ നിർദ്ദയം....
സുനിലന്‍

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

ജഡായു


ചെല്ലുകോമലേ മക്കൾവിശപ്പിനാൽ
തൊള്ളകീറിക്കരയുന്ന കേൾപ്പുഞാൻ
എന്തിനായ് എന്റെ ചുറ്റും പറന്നു നിൻ
ഉള്ളനേരം പൊലിപ്പൂ വൃഥാവിൽ നീ

എണ്ണയൊട്ടിപ്പിടിച്ച ചിറകൂകൾ
എന്നെ ബന്ധിച്ചതീക്കടൽത്തീരത്ത്
എന്നതൊന്നുമേ മക്കളോടോതേണ്ട
അമ്മയെത്തും ഉടനെന്നുരയ്ക്ക നീ

പൊന്നുപോലെനീ നോക്കണം മക്കളെ
കുഞ്ഞുമീനുകൾ ഭോജ്യമായ് നൽകണം
വെള്ളിമാനത്തു പാറും പരുന്തുകൾ-
ക്കന്നമാകാതെ കാക്കണം നിത്യവും

ഇന്നു ഞാനീ കടലു കണ്ടപ്പൊഴെൻ
ഉള്ളിലുണ്ടായ ആമോദമോമനേ...
ചൊല്ലുവാനില്ല വാക്കുകൾ അത്രമേൽ
ധന്യമായിരുന്നത്രമേൽ സുന്ദരം...

മാരിവില്ലുകൾ നൂറ്റുമെനഞ്ഞൊരു
ഏഴുവർണ്ണ പട്ടുനൂൽക്കമ്പളം
ആരുകൊണ്ട് വിരിച്ചതെന്നോർത്തുപോയ്
തീരെയില്ലായിരുന്നു തിരകളും

മെല്ലെയിന്നുപറന്നണഞ്ഞേനിവൾ
എണ്ണതീർത്ത പുതപ്പിലായ്,തൂവലോ
ഒന്നിനൊന്ന് പിരിയാ സഖാക്കളായ്
ഒന്നുചേർന്നെന്നെ ആമത്തിലാഴ്ത്തുന്നു

കണ്ട് ഞാനീ കടലിൻ നടുവിലായ്
കൊള്ളിയൂതിപ്പറത്തും പിശാചിനേ
ദുർമ്മണം പേറുമീ തിക്ത തൈലമാ
ദുർമ്മദത്തിൽ നിന്നുമുയിർത്തതോ...?

എന്റെ പക്ഷങ്ങൾ ഛേദിച്ച രാവണൻ
ഇന്നൊരൊറ്റ ശിരസ്സുമായ് മേവുന്നു
ഇന്നവൻ തീർത്ത യാന്ത്രിക കൈകളീ
മണ്ണിലാകാശ ഗോപുരം തീർക്കുന്നു

നാളെ സൂര്യൻ ഉദിച്ചുയരുമ്പൊഴെൻ
പ്രാണനറ്റ ഉടലുണ്ട് തീർക്കുവാൻ
ജീവകോശങ്ങളില്ലീ ജലധിയിൽ
പ്രേതമെത്രനാൾ നിന്നെക്കരയിക്കും

പോവുകെന്നെപ്പിരിഞ്ഞു നീ ദൂരെയാ
കൂടിനുള്ളിലെൻ പ്രാണൻപിടയുന്നു
ചെല്ലുകോമലേ മക്കൾ വിശപ്പിനാൽ
തൊള്ളകീറി കരയുന്ന കേൾപ്പു ഞാൻ

സുനിലൻ

2010, ജൂലൈ 30, വെള്ളിയാഴ്‌ച

അവൾ



വികല ശബ്ദത്തിലായിരം വാക്കുകൾ
ഉലയൂതിവച്ച ഊമയാം പെൺകൊടി
അവളെന്റെ കാമിനി,ഭാഗഥേയത്തിനെ
പകുതി പങ്കേൽക്കാൻ ഞാൻ താലിചാർത്തിയൊൾ...

അവളെന്റെ മകളുടെ അമ്മയാണവളെന്റെ
കുടിലിനെകൊട്ടാരമാക്കി വാഴുന്നവൾ
കടലാഴമുള്ളൊരാ കണ്ണുകൊണ്ടായിരം
കഥ ചൊല്ലി മകളേ ഉറക്കികിടത്തിയോൾ

ഇരുളിന്റെ ശീലയുംചുറ്റി തഴപ്പായിൽ
ഇഴജന്തുവായി പിണയുമ്പൊഴും കാതിൽ
പ്രണയാർദ്രനായി പറഞ്ഞതിനൊക്കെയും
തംബുരുശ്രുതിപോലെ മൂളി മറുപടി നൽകിയോൾ

കോപിച്ചുമിണ്ടാതിരിക്കാതെയും......
കോപമേറുമ്പോൾ ചുമ്മാ ചിലക്കാതെയും
ആംഗ്യഭാഷയിൽ നളനും,ദമയന്തിയും
കെട്ടിയാടുമ്പോഴൂറുന്ന കണ്ണീരിനെ
പുഞ്ചിരിക്കൈലേസുകൊണ്ട് തുടയ്ക്കുന്നവൾ


കടലുപോലുംതൂർത്ത് കാശാക്കിമാറ്റുമീ
മരുഭൂമിയിൽ ചൂടിലുരുകുമ്പോഴും
ഉടലിന്റെദാഹം മറന്നെന്റെകത്തിനായ്
ദിനവും പടിയ്ക്കൽ കാതോർത്തിരുന്നവൾ

ടെലിഫോണിലൂടെയെൻ ചോദ്യത്തിനുത്തരം
ഉരിയാടുവാൻ കഴിയാതെ,ഒരുപാടു-
ചോദ്യങ്ങളുള്ളിലൊതുക്കിയെൻ
വരവിനായ് കാത്ത വേഴാമ്പലാണവൾ

അയലത്തുകാർക്കവൾ "പൊട്ടി"യാണെങ്കിലും
അവളെന്റെരാപ്പാടി..എനിക്കുമാത്രംകേൾക്കാൻ
അതിഗൂഢമായി പാടുന്നപാട്ടുകൾ
കരളുകൊണ്ടേയത് കേൾക്കാൻ കഴിയുള്ളൂ

അനുധാവനംചെയ്ത സീതയല്ല
ഇവളെന്റെ ഊർമ്മിള.....
ഒരു പുരാണത്തിലും പറയാതെപോയ
കണ്ണീർക്കണമിവൾ.......

സുനിലൻ

2010, മേയ് 26, ബുധനാഴ്‌ച

അമ്മ



ഉള്ളിലെരിയുന്ന അഗ്നിക്കുമീതെ......
കഞ്ഞിക്കലത്തെ വയ്ച്ച്.......
കണ്ണുനീരൂറ്റി കലം നിറച്ച്.....
നല്ലകാലത്തിൻ പ്രതീക്ഷയെ
മുന്നാഴി അളന്നിട്ട്........
ഉരിയരി മിച്ചം വയ്ച്ച്.....
വേവിച്ച്....
വേവിച്ച്....

- സുനിലൻ

ഒരുവേള അറപ്പോടെ നീ എന്നെ തോണ്ടിയെറിഞ്ഞു ചവിട്ടിമെതിച്ചാൽ...........?




സഖീ...... നമ്മൾ മരിക്കുകയാണെങ്കിൽ..........?
നമുക്ക്സ്വർഗം ലഭിക്കണെ എന്നാണെന്റെ പ്രാർത്ഥന.
നിനക്കുസ്വർഗ്ഗവും എനിക്കുനരകവുമാണെങ്കിൽ
നിന്റെ സ്വർഗ്ഗീയ സുഖങ്ങളോർത്ത്
എന്റെ നരകയാതന ഞാൻ സഹിക്കും.......!!
ഏരിതീയിലും,വറചട്ടിയിലും
എനിക്കുനിന്നോർമ്മകൾകുളിർകാറ്റാകും......
മറിച്ചാണെങ്കിൽ.....................?
നിന്റെപാപങ്ങൾ ഏറ്റെടുത്ത്,
എന്റെപുണ്യങ്ങൾ നിനക്കുനൽകി
നിന്നേഞാൻ സ്വർഗ്ഗസ്ത്ഥയാക്കും.......!!

മറുജന്മമുന്റെങ്കിൽ........?
ഒരുമിച്ചാകണേ എന്നാണെന്റെ പ്രാർത്ഥന.....
പുണ്യവതി നീ മനുഷ്യസ്ത്രീയും
പാപിയായ ഞാൻ പുഴുവുമായാൽ..........?
നിന്റെ തലോടലേറ്റ പനിനീർചെടിയുടെ
ഇലകളിൽ ഞാൻഇഴഞ്ഞുനടക്കും
ഒരുവേള അറപ്പോടെ നീ എന്നെ തോണ്ടിയെറിഞ്ഞു
ചവിട്ടിമെതിച്ചാൽ...........?
നീ വീണ്ടും പാപിയായാൽ........
ഇല്ല അതിനുഞാൻ സമ്മതിക്കില്ല
എന്റേതൊരു ആത്മഹത്യയായിരുന്നെന്ന്
ദൈവത്തിനു ഞാൻ സത്യവാങ്ങ്മൂലം
നൽകിയെക്കാം..................

- സുനിലൻ കളീക്കൽ

സഹയാത്രികൻ




അമ്മയെന്നെ പ്രസവിച്ച മാത്രയിൽ..
അമ്പരപ്പിൽ കരയുന്ന വേളയിൽ..
കണ്ടു ഞാനെൻ മരണമേ നീയെന്റെ
പിഞ്ചുഝായയിൽ പതുങ്ങിക്കിടപ്പത്..

മുട്ടുകാലിൽ ഇഴഞ്ഞപ്പോഴും പിന്നെ
പിച്ചവച്ചു നടപ്പോഴും എന്റെ
തൊട്ടുപിന്നിൽ നിതാന്ത ജാഗ്രത്തുമായ്
കൊച്ചിലേമുതൽ കാണുന്നു ഞാൻ നിന്നെ..

പഞ്ഞമാസ പെരുമഴക്കാലത്ത്
തോട്ടിലെ കുളിർ വെള്ളത്തിലാഴ്ത്തിയും
കൊള്ളിയാനിൽ, ഇടിമുഴക്കങ്ങളിൽ
ഉള്ളുപൊള്ളിച്ചുറക്കം കെടുത്തിയും..

വാതപിത്തകഫജന്യ രോഗങ്ങൾ
മാറി മാറി പരീക്ഷിച്ച് നോക്കിയും
മാറിലെ തുടിത്താളം കെടുത്തുവാൻ
ഏറെ ഏറെ പരിശ്രമിക്കുന്നു നീ..

എത്രയോ വട്ടമെന്റെ കിനാക്കളിൽ
ഞെട്ടലോടെ കടന്നെത്തിയെൻ
രക്തസമ്മർദ്ദം ഏറ്റിക്കുറച്ചെന്റെ
ഹൃത്തടത്തിലെ നോവായി മാറി നീ..

പട്ടടക്കായ് വളർത്തിയ മാവിനെ
വെട്ടിവീഴ്ത്താൻ മഴുക്കളുമായി നീ
തെക്കിനിയിലെ തിണ്ടിലിരിപ്പെന്ന്
തപ്തനിശ്വാസം എന്നോടുചൊല്ലി..

ഒന്നറിയുക, നീയെൻ മരണമേ..
നിന്റെ ആജ്ഞ അനുസരിച്ചീടുവാൻ
തെല്ലുമേ മടിയില്ലെനിക്കിന്നതിൽ..
ഉള്ളതാനന്ദമെന്നറിഞ്ഞീടുക..

ഈയിരുപ്പിലെൻ ഹൃത്തിലെ സ്പന്ദനം
നീ മുറിച്ചാൽ.. നിലപ്പിച്ചുവെന്നാൽ..
കള്ളമില്ലാതെ കണ്ണീരുവാർക്കാൻ
ഉള്ളതാരെന്നറിയുക നീയും..

ചേറുവാരിക്കളിച്ച സഖാക്കൾ..
ചോരിവായിൽ പാലിറ്റിയ തായും,
ചോരകൊണ്ടു മെനഞ്ഞ ബന്ധങ്ങൾ
ഏറെയുണ്ടെന്റെ ഗാഥകൾ പാടാൻ..

നീയെനിക്കു ശവക്കുഴി തീർത്താൽ..?
മായുകില്ലെന്റെ കാവ്യ പ്രപഞ്ചം..
നൂറുകോടിയിലൊരുത്തനെൻ പാട്ടിൻ..
ശീലുപാടുമെന്നോർക്കുക നീയും..

എൻ പ്രിയർക്കെന്റെ ഓർമ്മകൾ വന്നാൽ..
എന്റെ കാവ്യങ്ങൾ വായിച്ചുവെന്നാൽ..
അന്നെനിക്കു പുനർജ്ജനിയുണ്ടാം..
ചൊല്ലീടാര് വിജിഗീഷുവെന്ന്.. ?

- സുനിലൻ

കൂട്ടം കവിതാ മത്സരത്തിൽ സമ്മാനാർഹമായ കവിത.

2010, മേയ് 25, ചൊവ്വാഴ്ച

ഗുണന പട്ടിക



കണക്കിൽ ഗുണനത്തിനോടാണുപ്രീയം......
പെരുപ്പിക്കലിന്റെ പ്രത്യയശാസ്ത്രം.......
ഉത്തരക്കടലാസ് തിരികെകിട്ടുമ്പോൾ,
അതിലധികവും ഗുണനചിഹ്നങ്ങളായിരുന്നു......

പ്രണയകാലത്ത്,സ്കൂളിന്റെചുവരുകളിൽ
വഴിവക്കിലെ കയ്യാലകളിൽ എല്ലാവരും-
അധികചിഹ്നമിട്ട് പ്രണയിനിയുടെ പേരെഴുതിയപ്പോൾ
ഞാന്മാത്രം അതിനും ഗുണനചിഹ്ന്മുപയോഗിച്ചു......
ഓരോതവണയും പേരുകൾമാറിയെങ്കിലും,
എഴുതാൻ ചോക്കും,ചെങ്കല്ലും,കമ്യൂണിസ്റ്റ് പച്ചയും,
മാറി മാറി ഉപയോഗിച്ചെങ്കിലും
ഗുണനചിഹ്നം മാത്രം മാറാതെസൂക്ഷിച്ചു......


ഭാഷാക്ലാസുകളിൽ വിപരീതപദങ്ങളെമാത്രം സ്നേഹിച്ചു.....
വർഷാന്ദ്യപരീക്ഷകഴിഞ്ഞുപിരിയുമ്പോൾ
പ്രണയം നിരസിച്ചവളുടെ ഉടുപ്പിൽ മഷികുടഞ്ഞതും-
ഗുണനചിഹ്നത്തിലായിരുന്നു........
ചാരായത്തിന്റെ ലഹരിയിൽ കാലും കയ്യുംവിരിച്ച്
കമിഴ്ന്നുറങ്ങുന്ന അച്ഛനുഗുണനചിഹ്നത്തിന്റെ ശേലുണ്ടായിരുന്നു.....
എളിയിൽ കയ്യൂന്നി ഏങ്ങിവലിച്ച് അടുപ്പൂതുന്ന
അമ്മ മാത്രം അധികപറ്റായി.........


ഇപ്പോഴും ഞാൻ ഗുണനത്തെ സ്നേഹിക്കുന്നു.........
ദിർഹം രൂപയാക്കാൻ..........
കടം വാങ്ങിയതിന്റെ പലിശ നോക്കാൻ.............


സുനിലൻ കളീക്കൽ.

വിഭ്രാന്തി



ഇന്നലെ വിരുന്നുകാരുണ്ടായിരുന്നു..........
രണ്ടു വെള്ളക്കാർ........................
പറഞ്ഞാലറിയും... ഷെല്ലിയും,കീറ്റ്സും......
ഒരുപാടുചർച്ച ചെയ്തു.........
ആധുനികം,ഉത്തരാധുനികം,ഫിക്ഷൻ
അങ്ങനെഅങ്ങനെ ഒരുപാട്.........
ഇറങ്ങുമ്പോൾ ഉള്ളൂരിന്റെ-
വീടുചോദിച്ചു..............
വെള്ളക്കാരല്ലെ..... കള്ളും,കപ്പയും-
മോഹിച്ചാകാമെന്നുകരുതി
ഞാൻ അയ്യപ്പന്റെ വീട് കാട്ടിക്കൊടുത്തു.......
സുനിലൻ

2010, മേയ് 23, ഞായറാഴ്‌ച

ഭാഗ്യം.....



ഭാഗ്യം.....

നാണംകെട്ടവന്റെ ആസനത്തിൽ...
ആലുമുളച്ചാൽ......?
അതുംഒരുതണൽ.....!!!!!!
ഭാഗ്യം.....
ആലിൻകായ് പഴുത്തപ്പോൾ,
കാക്കയ്ക്കു വായ്പുണ്ണ്.......
സുനിലൻ

ഉഴവുമാട്




വരിയുടച്ചപ്പോൾ വഴിഞ്ഞകണ്ണീരിന്റെ
വിലമാത്രമാകുന്നു മമ ജീവിതം......
ചുരമാന്തലില്ല,മുക്രയില്ല...കണ്ണിൽ-
കനവില്ല കാതര ഭാവമില്ല..........
മദികൊണ്ട പൈക്കളോടിഷ്ടമില്ല...
മണ്ണിൽ പണിചെയ്യുവാൻ മാത്രം
എന്റെ ജന്മം............
അരച്ചാൺ വയറ്റിൻ നെരിപ്പോടണക്കാൻ.....
നടന്നെത്രദൂരമീ ഭാരവും പേറി....
കുതിപ്പില്ല നെഞ്ചിൽ,കിതപ്പൊന്നുമാത്രം....
മഹാമേരുപോലെ മഹാമൗനഭാവം.......
കഴുത്തിൽ ചിലക്കും കുടമണിത്താളം.....
അതാണെന്റെ നാക്കും,അവസാനവാക്കും.....
ഉയിർ പിച്ച തന്ന ഉടയോന്റെചാട്ട......
ഉയർത്തുന്ന ഹുംകാര ശബ്ദം-
പ്രപഞ്ചം......!!!
ഉറഞ്ഞൊരീമണ്ണിൽ ആഴും കലപ്പ......
അതിലെന്റെ പൗരുഷം
വിജ്രിംഭിച്ചു നില്പ്പൂ.......
വിയർപ്പും കിതപ്പും കിളിർപ്പിച്ച ഞാറിൽ....
പിറക്കാതെപോയൊരെൻ
കിടാങ്ങളേ കാണ്മൂ........
അന്തിയായെങ്കിൽ.....
അനാദിയാം സൂര്യനാ ചെന്തീകിരണങ്ങൾ-
അണച്ചിരുന്നെങ്കിൽ......
നൊന്തപുറത്തെ വ്രണങ്ങളിൽ ഈച്ചകൾ
സംഗീത സദ്യനടത്താതിരുന്നെങ്കിൽ......
എന്നെ തളച്ച കയറിന്റെ നീളമാ-
വയ്ക്കോൽ തുറുവരെ
ഉണ്ടായിരുന്നെങ്കിൽ.......
അറക്കും വരേക്കും അകതാരിനുള്ളിൽ
അണക്കാതെ വയ്ക്കുന്നതീചിന്ത മാത്രം.......

യൂദാസിന്റെസുവിശേഷം അവസാനത്തെ സങ്കീർത്തനം



ഗുരുവേ..
ഞാനെന്ത് തെറ്റാണ്‌ ചെയ്തത് .?
എന്തിനാണവർ എന്നെ കല്ലെറിയുന്നത്.?
നിന്നെ ഞാൻ ഒറ്റ്കൊടുത്തെന്ന് അവർപറയുന്നു.
നീപോലും എന്നെ മനസിലാക്കിയില്ലല്ലൊ.!
സത്യമേപറയാവൂഎന്ന് എന്നെപഠിപ്പിച്ചത് നീയല്ലേ.?
പരീശപ്രമാണിമാർ നീയേതെന്ന് ചോദിച്ചപ്പോൾ
സത്യം പറഞ്ഞതാണോ ഞാൻ ചെയ്ത തെറ്റ്.?
നിനക്കുള്ള കാണിക്കയെന്ന്പറഞ്ഞ് -
അവരെന്നെയേല്പ്പിച്ച മുപ്പതുവെള്ളിപ്പണത്താൽ,
നീയെന്നെ അളന്നു കളഞ്ഞല്ലൊ.!
നാഥാ..

നിന്നെ ഞാൻ ചുംബിച്ചത് കാട്ടിക്കൊടുക്കാനായിരുന്നില്ല.
നിന്നെ അറിഞ്ഞപുണ്യത്തിന്റെ കൃതാർത്ഥതയാലായിരുന്നു.
കോഴികൂവുന്നതിനുമുൻപ് മൂന്ന് വട്ടം നിന്നെ തള്ളിപ്പറഞ്ഞവർ
വിശുദ്ധന്മാരാകുമ്പോൾ നീയെന്റെ പ്രിയ ഗുരുനാഥനെന്ന്
ഉറക്കെ പറഞ്ഞതാണോ ഞാൻ ചെയ്ത പാതകം.?
യേശുവേ..
തേനീച്ചയുടെ ജന്മം പരാഗണത്തിനെന്ന പോലെ
നീ ക്രൂശിതനാവാനും,ഉയിർക്കാനും,പരിശുദ്ധാത്മാവിൽ
ലയിക്കാനും വേണ്ടി ജനിച്ചവനായിരുന്നോ ഞാൻ.!
അപ്പോൾ പാപികളുടെ കൂട്ടത്തിൽ -
ഏറ്റവും ഭാഗ്യവാൻ ഞാനല്ലേ പ്രഭോ.?
നല്ല ഇടയാ..
എന്റെ കൈകൾ ഞാൻ കഴുകുന്നില്ല.
അക്കൽദാമയിലെ ഈമരക്കൊമ്പും,കയർക്കുരുക്കും
എനിക്ക് നിന്നിലേക്കുള്ളവഴിയാണ്‌.
കാരണം..... എനിക്കുനിന്നെ അനുഗമിക്കാനേ അറിയൂ.

സുനിലൻ

രതി




രതി.....
അന്ന്......
ഇരുട്ടിൽ അടക്കിപ്പിടിച്ച നിശ്വാസം.......
ഓടിത്തളർന്ന ശ്വാനന്റെ
ആർത്തിപൂണ്ട ജലപാനം........
വിശന്ന നാഗത്തിന്റെ
വെറിപൂണ്ട സീൽക്കാരം........
കയറ്റുകട്ടിലിന്റെ
കഴുതക്കരച്ചിൽ................
വനയക്ഷിയുടെ
കൊലുസ്സിൻ നാദം.......
വിശപ്പടങ്ങിയ സിംഹത്തിന്റെ
ഗുഹാമുഖത്തെ വിശ്രമം......

ഇന്ന്.........
വിഷപ്പല്ലുകൾ പകരുന്ന
കാഴ്ച്ചയുടെ ഉന്മാദം.......
നായ്ക്കുരണപരിപ്പിന്റെ
നൈമിഷിക ദാക്ഷിണ്യം.......
വിലക്കപ്പെട്ടവർ തമ്മിൽ
വിരൽ മറവിലെ ശൃംഗാരം.....
വിശുദ്ധപശുക്കളുടെ വിവർത്തനം
ചെയ്യപ്പെടുന്ന ദാമ്പത്യം.......
വിലകൊടുത്താൽ ലഭിക്കുന്ന
പലവകയിലൊന്ന്.......
സുനിലൻ

മേഘചരിതം



മേഘംനദിയെ പ്രണയിച്ചിരുന്നു......
ധനുമാസരാവുകളിൽ ഉരുളൻ കല്ലുകളെ-
തഴുകി അവൾ ഒഴുകുന്നതുനോക്കി
അവൻ നിർവൃതികൊണ്ടു.......!!!
നദിക്കു കടലിനോടായിരുന്നു പ്രണയം....
ബലിഷ്ട്ടങ്ങളായ തിരക്കൈകളാൽ
വരിഞ്ഞുമുറുകാൻ കൊതിച്ച്,
അവൾ കടലുതേടി ഒഴുകി.......
മീനമാസത്തിലെ ഒരു പകൽനേരത്ത്
മേഘംകണ്ടത് വറ്റാൻ തുടങ്ങുന്ന
നദിയെയാണ്‌...
വരണ്ടുണങ്ങി വേച്ചുനീങ്ങുന്ന
അവളെ കണ്ട് അവൻ
കത്തിജ്വലിക്കുന്ന സൂര്യനെമറച്ച്
അവൾക്ക്തണലേകുവാൻ ശ്രമിച്ചു..
എന്നാൽ നിഷ്ഠൂരനായ ചുടുകാറ്റ്
അവനെ തുരത്തിക്കളഞ്ഞു..
ഇടവം- മിധുനമായപ്പോഴേക്കും
അവൾ നന്നേ ശോഷിച്ചിരുന്നു....
കാറ്റുനയിച്ച വഴികളിലലഞ്ഞലഞ്ഞ്
ഒരു കർക്കിടകപ്പുലരിയിൽ
അവൻ തിരികെയെത്തിയപ്പോൾ
അവൾ മരണക്കിടക്കയിൽ
ഊർദ്ധ്വൻ വലിക്കുകയായിരുന്നു..
അവളുടെ അവസ്ഥ കണ്ട്
അവൻ കണ്ണീർവാർത്തു..
ഇമചിമ്മിയുള്ള അവന്റെ തേങ്ങൽ
മിന്നൽ പിണരുകളായി..
അവന്റെ ഗദ്ഗദങ്ങൾ ഇടിമുഴക്കങ്ങളും...
ഒടുവിൽകണ്ണീരായി അവൻ
അലിഞ്ഞില്ലാതായപ്പോൾ..
അവൾ കരകവിഞ്ഞൊഴുകുകയായിരുന്നു..

-സുനിലൻ