2012, മാർച്ച് 31, ശനിയാഴ്‌ച

‎......ചാമ്പൽ.......


കാലത്തോലവല്ലവും
കുറ്റിച്ചൂലുമായി അമ്മ
മരങ്ങൾ തിങ്ങിയ
അയല്പുരയിടം തേടും,
കരിയില തൂക്കാൻ.

ചൂലും കരിയിലയും തമ്മിൽ
ആടും ഇടയനും കളിച്ചൊടുവിൽ
വാരിയെല്ലു തെളിയിച്ച് തലയിലാ
ഓലവല്ലവുമായി അമ്മ മടങ്ങും.

അമ്മവന്ന് അടുപ്പിൽ കലംവച്ചിട്ട്
പാഴിലകൾക്ക് പട്ടടയൊരുക്കും.

അടുപ്പിലെരിഞ്ഞടിഞ്ഞ ചാമ്പലായിരുന്നു
അമ്മയുടെ സമ്പാദ്യം

അയലത്ത് അരിവന്ന
ക്വിന്റലുചാക്കുകൾ വാങ്ങി
അവയിൽ നിറച്ച ചാമ്പൽ
ഇടവത്തിലലവന്ന ഏത്തവാഴക്ക്
വളമാക്കാൻ അമ്മ വിൽക്കും.

അത് പിടുങ്ങാൻ വരുന്ന അച്ഛന്റെ മുന്നിൽ
മുടിയഴിച്ചമ്മ ചുടലഭദ്രയാകും.

അമ്മയിന്നലെ
ജലശയ്യയിലുറക്കം വരാതെ
എന്റെ ചാമ്പലെന്നു പുലമ്പിയത്
അവസാനത്തെ എരിഞ്ഞൊടുങ്ങലാവുമോ...?

അമ്മപോയാൽ..
ആ ചാമ്പൽ ഞാന്
ഒരു ഗംഗയിലുമൊഴുക്കില്ല

പത്തുപടല കായ്ക്കുന്നൊരു
ഏത്തവാഴയ്ക്ക്
എന്റെ അമ്മ വളമാവണം.

അമ്മയ്ക്കുമതാവും
സന്തോഷം.