2012, മാർച്ച് 5, തിങ്കളാഴ്‌ച

‎........ചെരുപ്പ്......

ചെരുപ്പ് ഒരാഡംബരമാണെന്നായിരുന്നു
അമ്മയുടെ പക്ഷം
പകലറുതിയിൽ പാടത്തു നിന്നും
ചേറിന്റെ ചെരുപ്പണിഞ്ഞ്
വലം തോളിൽ കലപ്പയുമായി
വരുന്ന അച്ഛനേ ചൂണ്ടി
അത് നമുക്ക് അന്യമെന്നമ്മ പറഞ്ഞു

എന്നിട്ടും
കൂട്ടുകാരുടെ കാലുകളിൽ
പല പല പാദുകങ്ങൾ കാണുമ്പോൾ
അടക്കാനാവാത്ത ഒരഭിനിവേശം
അവയോടുണ്ടായിരുന്നു.

മനപ്പൂർവ്വം കുപ്പിച്ചില്ലിൽ
കാൽ ചവിട്ടി
നോവുന്നെന്ന് നിലവിളിയഭിനയിച്ച്
മുട്ടയിടുന്നൊരു പിടക്കോഴിയെ
കിട്ടിയ കാശിനു വിൽപ്പിച്ച്
പേരില്ലാത്തൊരു "സിൽപ്പർ" ചെരുപ്പ്
ഞാനും സ്വന്തമാക്കി...

മാസമെത്താതെ വാറുപൊട്ടി
വണ്ടിക്കവ വീലായി
എങ്കിലും
ചെരുപ്പെന്നാൽ അഭിനിവേശമായിരുന്നു എനിക്ക്
(അമ്മയ്ക്ക് ആഡംബരവും)

പറങ്കിമാം ചുവടുകൾ തെണ്ടിപ്പെറുക്കി
പുത്തനൊരു പൂട്ടുചെരുപ്പിനു
കോപ്പ്കൂട്ടിയത്
മഴയുള്ളൊരു ദിവസം അച്ഛനെടുത്ത്
പട്ടബാബു അണ്ണന്റെ പറ്റു തീർത്തു

ഒടുവിൽ
എട്ടാം ഉൽസവത്തിന്,
ഉൽസവബലി തൊഴാൻ പോയ
ഏതോ ഒരു
എന്റെ പ്രായക്കാരന്റെ
പുത്തൻ ബാറ്റാ ചെരുപ്പുമിട്ട്
ഒറ്റയൊരോട്ടം വച്ചു കൊടുത്തു
തിരിഞ്ഞു നോക്കാതെ...