2011, ജനുവരി 17, തിങ്കളാഴ്‌ച

വിശപ്പ്

എനിക്കന്നെല്ലായ്പ്പോഴും വിശപ്പേയുള്ളൂ ,നാവിൽ
വിശപ്പെന്നൊറ്റവാക്കേ അമ്മയോടുരിയാടൂ
വിശക്കുന്നമ്മേ...യെന്ന പല്ലവികേട്ടാലമ്മ
കടുപ്പിച്ചൊന്നു നോക്കും,ചിലപ്പോൾ തല്ലും കിട്ടും


കഞ്ഞിവേകും വരെ കളിക്കാനമ്മചൊന്നാൽ
കണ്ണൻ ചിരട്ടയിൽ മണ്ണപ്പം ചുടാനോടും
കണ്ണിമാങ്ങാ തേടും, ഉറുമ്പിൻ ജാഥ കാണും
കണ്ടോന്റെ പറമ്പിലെ അണ്ടിമോട്ടിക്കാൻ പോകും


കാളിയൻ വിശപ്പിനേ 'കളി'ക്കൂടയിൽ മൂടി
ഏകാന്ത ബാല്യമേതോ കിളിക്കൂടന്വേഷിക്കും
എങ്കിലും വൃകോദരം എന്തിനോ കാതോർക്കുന്നു
അമ്മയെങ്ങാനും ''മോനേ''എന്നിനി വിളിച്ചാലോ...?

അണ്ണനു തലമുറി ,എനിക്കെന്നും വാലെന്നമ്മ-
യോടെന്നും എച്ചിക്കണക്കു പറയുന്നോൻ
അമ്മയുണ്ടില്ലേലെന്തുറക്കം വരില്ലേന്ന്
അഞ്ചുവിരലും നക്കി ഉറിയിൽ കണ്ണേറ്റുന്നു

അടുപ്പിന്നോടമ്മ പായാരം പറയുമ്പോൾ
കുരയ്ക്കുന്നു ശ്വാനൻ,തുടൽ തുരുമ്പും ചിലയ്ക്കുന്നു
എരുത്തിൽ കോണിൽ ധ്യാനനിമഗ്നം അയവെട്ടും
ഋഷഭ ദ്വയങ്ങളോ എന്തിനോ കണ്ണോർക്കുന്നു.


വളർത്തുകോഴി കണ്ണിൽ വിശപ്പും പേറി
വാഴത്തടത്തിലെന്തോ ചിക്കിചികഞ്ഞു നടക്കുന്നു.
തടംവിണ്ടൊരുതെങ്ങ് തളർന്നൊരോലക്കയ്യാൽ
മഴമേഘ്ത്തേ മാടിവിളിച്ചു നീർ കേൾക്കുന്നു


കടയ്ക്കൽ കായ്ക്കും പ്ലാവും,ആറുമാസക്കമ്പും
മുറയ്ക്കാ കുടുമ്പത്തിൻ പട്ടിണി കെടുത്തുന്നു
ആറേഴു വയറുണ്ണാൻ പ്രദോഷം നോറ്റോൾക്കന്ന്
വിശപ്പെന്നാലോ പെറ്റ മക്കളിൻ ചിരിയത്രേ..!!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ