2011, ജനുവരി 17, തിങ്കളാഴ്‌ച

ആത്മം

കുളിതെറ്റിയ ജാള്യവുമായി

മകളുടെ മംഗല്യപന്തലിൽ ഒരമ്മ.

അണിവയറിൽ അരുതായ്മയുടെ

അടയാള വാക്യമായി ഞാൻ.



മുതുകൂത്തിൽ വിരിഞ്ഞ മുരിക്കിൻപൂ

കൊഴിയാതെ കാത്ത ഭിഷ്വഗ്വരൻ

ചതുർദേവകൾക്ക് ഉപരി

തലതെറ്റാതെ കാത്ത ദൈവം.



കാൽ വയസ്സിന്റെ ഇളപ്പത്തിൽ

കളിക്കൂട്ടുകാരനേ തന്നപെങ്ങൾ

നാല്പ്പതിൽ ചുരനിന്ന പെറ്റവൾക്ക് പകരം

ശുഭ്രരക്തം പകുത്ത് അമ്മവേഷം കെട്ടി.



അമ്മയുടെ പേരുചോദിച്ചവരോട്

''അറുവാണി'' എന്ന് പറയിച്ചത്

അരിശം പുളിപ്പിച്ച അച്ഛന്റെ

അമോണിയ മണക്കുന്ന നാവ്.



കലികയറുമ്പോൾ അമ്മയ്ക്ക് ഞാൻ

പൂയം പെറ്റ കാലൻ

പിറപ്പ് ദോഷം കൊണ്ട്

ഉടപ്പിറന്നവനേ കൊന്നതിന്റെ ചൊരുക്ക്





കാലുപിറന്നവന്റെ കൊണവതിയാരത്തിൽ

ആദ്യം ലഭിച്ച ഉമ്മ പരതരുത്.

തല്ലിനോവിച്ചതെല്ലാം തിണർപ്പിനൊപ്പം മാഞ്ഞു

ചൊല്ലി നോവിച്ചത് പഴുത്ത് പഴുത്ത് .



എന്നെ പെറ്റത് തെറ്റുതന്നെയാണ്‌

അല്ലെങ്കിൽ അമ്മയുടെ ഗർഭപാത്രത്തിൽ

അർബ്ബുദത്തിന്റെ തീച്ചുംബനമേറ്റ

കാരണമെന്താണ്........?

1 അഭിപ്രായം: