2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

...വാരികയ്ക്ക് ഒരു കവിത...



പ്രീയപ്പെട്ട എഡിറ്റർ,

താങ്കളുടെ വാരികയിൽ
എന്റെ ഈ കവിത
അച്ചടിച്ചു കാണണമെന്ന്
ആഗ്രഹിക്കുന്നു...

താടിയും തോൾസഞ്ചിയുമില്ലാത്ത
കൂലിപ്പണിക്കാരനായ എന്നെ
ബോധിക്കുവാനല്പം
ബുദ്ധിമുട്ടായിരിക്കുമെന്നറിയാം...

എൻ ജി ഒ കവികളാരും
ശുപാർശ്ശക്കത്ത് തരാത്തതുകൊണ്ടാണ്

അല്ലെങ്കിൽ
ജീവിതാഭിലാഷം സാധിയ്ക്കാൻ
ഏതറ്റം വരെ വേണമെങ്ക്ലും പോയേനെ....

ഒരുപാടൊന്നുമില്ല
ഒരു തീപ്പെട്ടി കോളം
തന്ന് സഹായിക്കണം

ചേതമില്ലാത്ത ഉപകാരമല്ലേ സാർ
ആവില്ലെന്നു പറയരുത്
സഹായിക്കണം

കവിത

"പ്രതികരണം"
....ഫാ....

സമൂഹത്തിലെ മൂല്യ ച്യുതിക്കെതിരേ...
കൊള്ളരുതായ്മയ്ക്കെതിരേ...

കൊള്ളയ്ക്കും കരിഞ്ചന്തയ്ക്കും
കൊള്ളിവെപ്പിനുമെതിരേ...

ബാലവേലയ്ക്കും ബലാൽസംഗങ്ങൾക്കുമെതിരേ...

സഭ്യേതരവും മനുഷ്യത്ത രഹിതവുമായ
സകല പ്രതിലോമകതകൾക്കുമെതിരേയുള്ള
ഞാനെന്ന കവിയുടെ
പ്രതികരണമാണ്
"ഫാ"
എന്ന ഒറ്റയക്ഷരക്കവിത

പ്രസിദ്ധീകരിയ്ക്കുമെന്ന
വിശ്വാസത്തോടെ
ഒപ്പ്...

(അഥവാ പ്രസിദ്ധീകരിയ്ക്കുവാൻ കഴിയില്ലെങ്കിൽ പ്രസിദ്ധരുടെ മാത്രം പൃഷ്ഠം താങ്ങുന്ന താങ്കൾക്കും ഈ കവിത ബാധകമെന്ന് വിനയപുരസ്സരം അറിയിക്കുന്നു..)